ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ മഴ തുടരുന്നു. തിരുപ്പതി ചിന്തേപ്പള്ളി കോളനിയിൽ അപകടം സംഭവിച്ചു. വീടിന്റെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്. ഇതുവരെ വൈസാഗ്, തിരുപ്പതി, വിജയവാഡ വിമാനത്താവളങ്ങളിൽ നിന്നുള്ള 50 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് വഴിയുള്ള 100 ട്രെയിനുകളും റദ്ദാക്കി. മൂന്ന് ജില്ലകളിൽ പ്രളയമുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തെലങ്കാന, ചത്തീസ്ഗഢ്, ഒഡീസ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. ആന്ധ്രാപ്രദേശിൽ 11 ജില്ലകളിൽ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും റോഡ്, റെയിൽ ഗതാഗതം താറുമാറാകുകയും ചെയ്തു.
ആന്ധ്രാപ്രദേശിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. നെല്ലൂരിൽ റോഡിൽ മരങ്ങൾ കടപുഴകി വീണു. ചെന്നൈയിൽ മഴക്കെടുതിയിൽ ഇതുവരെ 12 പേരാണ് മരണപ്പെട്ടത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ചയാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു.
ഇതിനിടെ ചുഴലിക്കാറ്റിൽ കെടുതിയനുഭവിക്കുന്ന തമിഴ്നാടിന് സഹായമെത്തിക്കാൻ തയ്യാറാണെന്ന് കേരളം അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ബന്ധപ്പെട്ടു. ആവശ്യമായ സഹായം വേണമെങ്കിൽ ചെയ്യും. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേർത്തു നിർത്തണം. ചെന്നൈയിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചത്.