ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ടത്തിൽ കോൺഗ്രസിന് മുന്നേറ്റം. 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുമ്പോൾ അവസാനം ലഭിച്ച വിവരമനുസരിച്ച് 60 ഇടങ്ങളിൽ കോൺഗ്രസ് മുന്നിലാണ്. ബിആർഎസ് 33 ഇടത്തും ബിജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നു. ഈ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്.
ഭരണവിരുദ്ധവികാരമാണ് ബിആർഎസിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 62 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണുള്ളത്. ബിആർഎസ് 44 സീറ്റുകളിലൊതുങ്ങുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. 71.34% ആയിരുന്നു ഇത്തവണ പോളിംഗ് നിരക്ക്.