ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കെ ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിനെ ബഹുദൂരം പിന്നിലാക്കി കോൺഗ്രസ് കുതിക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് കോൺഗ്രസ് 61 ഇടത്തും ബിആർഎസ് 50 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപി 4 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് തെലങ്കാന അധ്യക്ഷൻ രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചു. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വീടിനുമുന്നിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. രേവന്ത് റെഡ്ഡിയുടെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു.
ബിആര്‍എസിന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബി ആര്‍എസിന്റെ പട്‌നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്. അതേസമയം, കാമറെഡ്ഡി മണ്ഡലത്തില്‍ രേവന്ത് റെഡ്ഡി പിന്നിലാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആണ് നടക്കുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ സംസ്ഥാനത്ത് ആദ്യമായി കോൺഗ്രസ് അധികാരത്തിലെത്തി ചരിത്രം തിരുത്തിക്കുറിക്കും. 2014ൽ തെലങ്കാന രൂപീകൃതമായ ശേഷം ബിആർഎസ് മാത്രമാണ് ഇവിടെ അധികാരത്തിലേറിയിട്ടുള്ളത്.
ഭരണവിരുദ്ധവികാരമാണ് ബിആർഎസിന് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. 62 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് വേണ്ടത്. ബിആർഎസ് 44 സീറ്റുകളിലൊതുങ്ങുമെന്നും എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നു. 71.34% ആയിരുന്നു ഇത്തവണ പോളിംഗ് നിരക്ക്.