ഡൽഹി: മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപിയും കോൺഗ്രസും 44 സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നുണ്ട്.
രാജസ്ഥാനിൽ 115 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 72 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാവിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. എന്നാൽ വിജയം തങ്ങൾക്കൊപ്പമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്.
മധ്യപ്രദേശില്‍ ബിജെപി 150 ഇടങ്ങളിലും കോൺഗ്രസ് 78സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ കോൺഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ അവയെല്ലാം നിഷ്ഫലമാക്കി മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല്‍ ട്രെൻഡ് നല്‍കുന്ന സൂചന. 2018ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 18 മാസം അധികാരത്തിലിരുന്നതൊഴിച്ചാൽ 20 വർഷമായി ബിജെപിയാണ് മധ്യപ്രദേശിൽ അധികാരത്തിലുള്ളത്.
ഛത്തീസ്ഗഢിൽ കോൺഗ്രസ് കനത്ത ജാഗ്രതയിലാണ്. സ്ഥാനാർത്ഥികളോട് റായ്പൂരിലെത്താൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. പിസിസി ആസ്ഥാനത്ത് ഇന്ന് തന്നെ വിജയികൾ എത്തണമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. റായ്പൂരിൽ കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്.