ന്യൂഡൽഹി: കർണാടകയ്ക്ക് പിന്നാലെ കോൺഗ്രസിന് അത്ഭുതം സൃഷ്ടിക്കാനാകുന്ന ഇടമെന്ന് ആദ്യ ലാപ്പിൽ തന്നെ സൂചന ലഭിച്ച സംസ്ഥാനം. തെലങ്കാന നിയസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത് അത് തന്നെ. കെ സി ആറിന്റെ മൂന്നാമൂഴമെന്ന സ്വപ്നം രേവന്ത് റെഡ്ഢിയും കൂട്ടരും സ്വപ്നം മാത്രമാക്കുമോ എന്നതാണ് ഇനി കാണേണ്ടത്. കോൺഗ്രസിന് വലിയ രീതിയിലുള്ള മുന്നേറ്റമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ആകെ 119 സീറ്റുകളിൽ കോൺഗ്രസിന് 58 മുതൽ 68 വരെ ലഭിക്കുമെന്ന് റിപ്പബ്ലിക് ടി വി- ജൻ കി ബാത്ത് ഫലം. ബിആർഎസിന് 46 മുതൽ 56 വരെ പറയുന്നു. ഇൻഡ്യ ടിവി സിഎൻഎക്സ് സർവേ ഫലം പ്രവചിക്കുന്നത് 63 മുതൽ 79 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന്. ബിആർഎസിന് 31 മുതൽ 47 വരെ സീറ്റുകൾ നേടുമെന്നും പറയുന്നു. ടൈംസ് നൗവും കോൺഗ്രസ് തന്നെ തെലങ്കാന വാഴുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് 63 സീറ്റും ബിആർഎസ് 42 സീറ്റും നേടുമെന്നാണ് പ്രവചനം. തൂക്ക് മന്ത്രിസഭ എന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇൻഡ്യ. ബിആർഎസിന് 48 മുതൽ 58 വരെ സീറ്റ് പ്രവചിക്കുമ്പോൾ തൊട്ട് പിന്നാലെ 49 മുതൽ 56 വരെ സീറ്റ് കോൺഗ്രസ് നേടുമെന്നും പറയുന്നു.
ബിജെപി നിലനിൽപിനുള്ള പോരാട്ടത്തിൽ തന്നെയെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് വെല്ലുവിളിയാകുമെന്ന് കരുതിയ എഐഎംഐഎമ്മും പരുങ്ങലിലെന്നാണ് പ്രവനചനം.
2014-ലെ തെരഞ്ഞെടുപ്പിൽ 119ൽ ടി.ആർ.എസ് 63, കോൺഗ്രസ് -21, എ.ഐ.എം.ഐ.എം -ഏഴ്, ബി.ജെ.പി- അഞ്ച് എന്നിങ്ങനെയായിരുന്നു സീറ്റ് നില. 2018ൽ ഇത് യഥാക്രമം ടി.ആർ.എസ് -88, കോൺഗ്രസ്- 19, എ.ഐ.എം.ഐ.എം-ഏഴ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.