ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ സഖ്യത്തെ 'ഇന്‍ഡ്യ' എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജ് ആണ് ഹർജിക്കാരൻ. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ സഖ്യത്തിന് ഇന്‍ഡ്യ എന്ന ചുരുക്കപ്പേര് ഉപയോഗിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിനാലാണ് ഹര്‍ജി നല്‍കിയതെന്നുമാണ് ഗിരീഷ് ഭരദ്വാജ് പറയുന്നത്.
സഖ്യത്തിന് ഇന്‍ഡ്യ എന്ന എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഇല്ല. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' രൂപീകരിച്ചത്. ഇന്‍ഡ്യ എന്നയെന്ന ചുരുക്കപ്പേര് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം ഹർജി നിലനിൽക്കുന്നതല്ല എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദംചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 'ഇന്‍ഡ്യ' മുന്നണിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഹാജരാകും.