ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രൽഹാദ് ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, എംപി രാജേന്ദ്ര ഗെലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സൂർസാഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് രാമേശ്വർ ദധിച്ച് നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാമേശ്വർ പത്രിക പിൻവലിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നത് എന്ന് രാമേശ്വർ ദധിച്ച് പറഞ്ഞു. ദീർഘകാലമായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ മതിപ്പുളവാക്കിയിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണം സംഭവിക്കില്ലായിരുന്നു എന്നും രാമേശ്വർ പറഞ്ഞു.
കോൺഗ്രസിന്റെ നയങ്ങളിലും വ്യാജ വാഗ്ദാനങ്ങളിലുമുളള നിരാശ മൂലമാണ് അണികൾ ബിജെപിയിലേക്ക് എത്തുന്നതെന്ന് ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. രാജസ്ഥാനിൽ നിന്ന് കോൺഗ്രസ് സർക്കാർ വിടപറയേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. രാജസ്ഥാൻ നിയമസഭയിലേക്ക് വോട്ടെടുപ്പ് നവംബർ 25 ന് നടക്കും, വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.