ഡൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെ പ്രതിപക്ഷസഖ്യത്തിന് നേരെ കടന്നാക്രമിച്ച് ബിജെപി എം പി നിഷികാന്ത് ദുബെ. ഇതെന്ത് പ്രതിപക്ഷ ഐക്യം എന്ന് ചോദിച്ച് പരിഹസിച്ചായിരുന്നു ദുബെയുടെ പ്രസംഗം. സോണിയാ ഗാന്ധിയെയും ദുബെ പരിഹസിച്ചു.
"ഇൻഡ്യ മുന്നണിയിൽ ആരൊക്കെ ഉണ്ടെന്ന് പരിശോധിക്കാം. ഡിഎംകെ- അഴിമതി കേസിൽ ഡിഎംകെ നേതാവ് കരുണാനിധിയെ ജയിലിൽ അടച്ചവരാണ് കോൺഗ്രസ്. ടുജി കേസിൽ ജയിലിൽ അടച്ചത് കോൺഗ്രസ് ആണ്. തൃണമൂൽ കോൺഗ്രസ്- സിംഗൂരിൽ തൃണമൂൽ സമരത്തെ ബിജെപി പിന്തുണച്ചു. ശാരദ കേസ് നിങ്ങൾക്ക് എതിരെ എടുത്തത് കോൺഗ്രസ് ആണ്. ആർജെഡി- ലാലു പ്രസാദ് യാദവിനെ ജയിലിൽ അടച്ചത് കോൺഗ്രസ് ആണ്. മുലായം സിംഗ് യാദവിൻ്റെ പ്രതിച്ഛായ തകർത്തതും കോൺഗ്രസ് ആണ്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയ്ക്ക് കോടതി ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ശിക്ഷ സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. സോണിയാ ഗാന്ധിയുടെ അവസ്ഥ ഓർത്തുനോക്ക്. മകനെ നോക്കുകയും മരുമകനെ സംരക്ഷിക്കുകയും വേണം". ദുബെ പറഞ്ഞു.
ഇന്നലത്തെ രാഹുൽ ഗാന്ധിക്ക് എതിരായ തന്റെ പരാമർശത്തിൽ ദുബെ വിശദീകരണം നൽകി. ന്യൂസ് ക്ലിക്കിനെ വിമർശിച്ചാൽ കോൺഗ്രസിന് ഇതാണ് പ്രശ്നം. പ്രകാശ് കാരാട്ട് അയച്ച മെയിലുകൾ ഹാജരാക്കാൻ താൻ തയ്യാറാണ്. സിപിഎം എത്ര വലിയ രാജ്യദ്രോഹികൾ ആണെന്ന് തുറന്ന് കാട്ടും. രാജ്യത്തെ വിഭജിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട മുസ്ലീം ലീഗിനെയും കോൺഗ്രസ് കൂടെ കൂട്ടിയെന്നും ദുബെ പറഞ്ഞു.
Read Also: 'മണിപ്പൂർ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെ, മോദിയോട് മൂന്ന് ചോദ്യങ്ങള്‍';അവിശ്വാസ പ്രമേയം ലോക്സഭയിൽ