കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കൽ റോഡിലെ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിൽ വൻ തീപിടുത്തം. സ്ഥാപനത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂരയടക്കം കത്തിനശിച്ചു. അഞ്ച് ഫയർ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വൈകുന്നേരം അഞ്ച് മണിയോടെയാണ് ഗ്ലെൻ വുഡ് എന്ന ഫർണീച്ചർ നിർമ്മാണ സ്ഥാപനത്തിൽ തീ പിടിച്ചത്. അപ്രതീക്ഷിതമായി തീ പടർന്നതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഗ്യാസ് സിലണ്ടറുകൾ ഉൾപ്പെടെ നാട്ടുകാർ ഇടപെട്ട് മാറ്റിയത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.
മരം ഉരുപ്പടികളിലേക്കും തുടർന്ന് ഫർണീച്ചർ നിർമ്മാണത്തിനായി ശേഖരിച്ച പ്ലൈവുഡുകളിലേക്കും തീപടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏറെ നേരം നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.