കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കേരള കോൺഗ്രസ് (എം) എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രസക്തി ഇല്ലാതായെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് പറഞ്ഞു. ഓട്ടോറിക്ഷ ജനകീയമായ ചിഹ്നമാണെന്നു തെളിഞ്ഞുവെന്നും എന്നാൽ രണ്ടില ഇവിടെ വാടി പോയെന്നും ആ ചിഹ്നം ഇനി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോട്ടയം മണ്ഡലത്തിൽ ജോസ് കെ മാണി വിഭാഗത്തിൻ്റെ പ്രാധാന്യം നഷ്ടമായി. പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ല. പാലായിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരള കോൺഗ്രസ് (എം) സിറ്റിങ് എംഎൽഎയുള്ള ചങ്ങനാശേരിയിലെ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷിനെ വിജയത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയപരമായി വലിയ ക്ഷീണമാണ് ജോസ് കെ മാണി വിഭാഗത്തിന് സംഭവിച്ചത്. എതിര്‍കക്ഷിക്കാരുടെ വീട്ടിലിരിക്കുന്നവരെ പോലും വലിച്ചിഴയ്ക്കുന്ന തരത്തില്‍ തീര്‍ത്തും ശരിയല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് കഴിഞ്ഞ കുറേ നാളുകളായി അവര്‍ നടത്തുന്നത്. അതിലൊക്കെ തിരുത്തല്‍ വേണം’ എന്നും അപു ജോൺ ജോസഫ് പറഞ്ഞു.
രാജ്യത്തിന്റെ ഭാവിക്ക് യുഡിഎഫും ഇന്ത്യാ മുന്നണിയും ശക്തിപ്പെടണം. കേരള കോൺഗ്രസിന് കോട്ടയത്ത് മികച്ച വിജയം ലഭിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ ഉജ്വലമായ പ്രവർത്തനം കൊണ്ടാണെന്നും അപു ജോൺ ജോസഫ് പറഞ്ഞു.