കോഴിക്കോട്: പാര്‍ട്ടിയിലെ ചിലര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നതായി ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചിലരാണ് വിട്ടു നിന്നത്. അവര്‍ക്കെതിരെ പാര്‍ട്ടിയില്‍ നടപടി ഉണ്ടാകും. വിട്ടു നിന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. കോഴിക്കോടും വടകരയും ഭൂരിപക്ഷം ഒരു ലക്ഷം കടക്കും. എല്‍ഡിഎഫ് വര്‍ഗീയ പ്രചരണം നടത്തി. കെ കെ ശൈലജ പറഞ്ഞ വീഡിയോ എവിടെ?. സിപിഐഎം വര്‍ഗീയ ധ്രുവീകരണത്തിന് വടകരയില്‍ ശ്രമിച്ചു. അവിടെ പൊലീസ് പാര്‍ട്ടിയുടെ പോഷക സംഘടനയാകുന്നു. വടകരയില്‍ സിപിഐഎം കളിക്കുന്നത് തീക്കളിയാണെന്നും പ്രവീണ്‍ കുമാർ പറഞ്ഞു.
സ്റ്റീല്‍ കോംപ്ലക്‌സ് വില്‍പ്പന സിപിഐഎം, ബിജെപി നേതാക്കള്‍ അറിഞ്ഞുള്ള നീക്കമാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. എയര്‍ ഇന്ത്യ പണിമുടക്കില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് യാത്രക്കാരോട് മാപ്പ് പറയണം. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.
ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചുവെന്ന് നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ആറു ദിവസം ബാക്കി നില്‍ക്കെ, കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ 53 പേര്‍ പാര്‍ട്ടി വിടുന്നതായി നടത്തിയ പ്രഖ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും രാഘവന്‍ ആരോപിച്ചിരുന്നു.