കൽപ്പറ്റ: സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സർക്കാർ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക ഓരോ പൗരൻ്റെയും ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.
ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തും മുൻപ് ഭരണഘടനയുടെ ആത്മാവായ "we the people of india" മനസിൽ മുഴങ്ങട്ടെ എന്നും ഖർഗെ പറഞ്ഞു.
സംസ്ഥാനത്ത് ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദ്യ വോട്ടർമാരിലൊരാളായി. അതേസമയം വിവിധ മണ്ഡലങ്ങളിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല. യന്ത്ര തകരാറ് മൂലമാണ് വോട്ടിങ് തുടങ്ങാൻ വൈകുന്നത്.