പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് വരണാധികാരി. കോന്നി താലൂക്ക് ഓഫീസിലെ ക്ലാർക്ക് യദുകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. പട്ടിക പുറത്തായതിൽ യുഡിഎഫ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നേ പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോളിംഗ് സ്റ്റേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നതായി കാണിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി കളക്ടർക്ക് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടികയുടെ വിശദാംശങ്ങൾ സി പി ഐ എം പ്രവർത്തകർക്ക് പറഞ്ഞുകൊടുത്ത് കള്ള വോട്ടിനുള്ള സജ്ജീകരണങ്ങളാണ് നടത്തിയതെന്നാണ് യു ഡി എഫ് പരാതി.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആൻ്റോ ആൻ്റണി കളക്ടർ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി താലൂക്ക് ഓഫീസിലെ ക്ലർക്ക് യദു കൃഷ്ണനെ സസ്പെൻഡ് ചെയ്തതായി ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു. അതിനിടെ പട്ടിക ചോർന്നതിന് പിന്നിൽ സി പി ഐ എം ആണെന്ന് ആൻ്റോ ആൻ്റണി ആവർത്തിച്ചു. പട്ടിക ചോർന്നതിനാൽ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ പുനർവിന്യസിക്കുകയും ചെയ്തിട്ടുണ്ട്.