പ്രചാരണത്തിന് കൊടിയിറങ്ങി; എട്ട് ജില്ലകളിൽ നിരോധനാജ്ഞ

മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്
പ്രചാരണത്തിന് കൊടിയിറങ്ങി; എട്ട് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമായതോടെ എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്.

അതേസമയം സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾക്ക് വിലക്കില്ലെന്നും സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു. ജില്ലയിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രചാരകരും ജില്ലവിട്ടു പോകാൻ ആലപ്പുഴ കളക്ട‍ർ നിർദേശം നൽകി. അനധികൃതമായി ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്.

നാല്‍പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആവേശം അണപൊട്ടി. സ്ഥാനാര്‍ത്ഥികള്‍ ക്രെയിനുകളില്‍ കയറിയും കൂറ്റന്‍ ഫ്‌ളെക്‌സുകളും വാദ്യഅകമ്പടികളും കൊട്ടിക്കലാശത്തിന് ആവേശം പകര്‍ന്നു. ഇതിനിടെ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

പ്രചാരണത്തിന് കൊടിയിറങ്ങി; എട്ട് ജില്ലകളിൽ നിരോധനാജ്ഞ
വോട്ടാവേശം വാനോളം... പരസ്യപ്രചാരണം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com