സംയുക്ത പ്രസ്താവന ഇറക്കിയില്ല; ലീഗിന്റെ ആവശ്യം തള്ളി സമസ്ത

സംയുക്ത പ്രസ്താവന ഇറക്കിയില്ല; ലീഗിന്റെ ആവശ്യം തള്ളി സമസ്ത

സമസ്ത നേതാക്കളെ സമവായ ചർച്ചയ്ക്കിരുത്താനുള്ള ലീ​ഗിന്റെ നീക്കവും നടന്നില്ല

മലപ്പുറം: സംയുക്ത പ്രസ്താവന വേണമെന്ന മുസ്ലിം ലീഗിൻ്റെ ആവശ്യം തള്ളി സമസ്ത. ഉമർ ഫൈസിയുടെ നിലപാടിനെ പേരെടുത്ത് വിമർശിക്കണമെന്ന ആവശ്യവും സമസ്ത തള്ളി. സമസ്ത നേതാക്കളുമായി ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. സമസ്ത നേതാക്കളെ സമവായ ചർച്ചയ്ക്കിരുത്താനുള്ള ലീ​ഗിന്റെ നീക്കവും നടന്നില്ല. സമസ്‌ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമ‍ർ ഫൈസി മുക്കത്തിന്റെ മുസ്ലിം ലീഗിനെതിരായ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് ലീഗ് ഒരുങ്ങിയത്. എന്നാൽ സംയുക്ത പ്രസ്താവന ഇറക്കാൻ തയ്യാറായില്ലെങ്കിലും ഉമ‍ർ ഫൈസ മുക്കത്തിന്റെ പരാമർശം ലീഗ് തള്ളി.

സമസ്തയും ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നാണ് സമസ്ത വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സമസ്ത അധ്യക്ഷൻ ജിഫ്‌രി തങ്ങള്‍, ജനറല്‍ സെക്രട്ടറി . കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവർ ചേർന്നാണ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ഇരു സംഘടനകളും അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കരുതെന്നും തെറ്റിദ്ധാരണകള്‍ പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു.

ബിജെപിയെ പുറത്താക്കാന്‍ ഏറ്റവും നല്ലത് ഇന്ത്യാ മുന്നണിയാണെന്നും ഇന്ത്യാ മുന്നണിയില്‍ ഫാസിസത്തെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടത് മുന്നണിയാണെന്നും കഴിഞ്ഞ ദിവസം ഉമ‍ർ ഫൈസി മുക്കം പറഞ്ഞിരുന്നു. പൊന്നാനിയിലെ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ എസ് ഹംസ സമസ്തക്കാരന്‍ തന്നെയാണെന്ന് പറഞ്ഞ അ​ദ്ദേഹം സമസ്തയുടെ ഭൂരിഭാഗം ആളുകളുടെയും പിന്തുണ ഇടത് മുന്നണിക്കാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ മുസ്ലിം ലീ​ഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം പിഎംഎ സലാമാണെന്നും സലാമിനെ മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംയുക്ത പ്രസ്താവന ഇറക്കിയില്ല; ലീഗിന്റെ ആവശ്യം തള്ളി സമസ്ത
ഉമ‍ർ‌ ഫൈസി മുക്കത്തെ തള്ളി സമസ്ത; 'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'

Related Stories

No stories found.
logo
Reporter Live
www.reporterlive.com