അഞ്ചൽ: മോഷണക്കേസിൽ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിലായപ്പോൾ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രതീഷിന്റെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കൊടിയ മർദ്ദനം സഹിക്കാതെ രതീഷ് സെല്ലിൽ തളർന്നു വീണതായും ആരോപണമുണ്ട്. മതിയായ തെളിവുകൾ ഇല്ലാതെയാണ് രതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും കുടുംബാംഗങ്ങൾ പറയുന്നു.
മാസങ്ങളോളം ജയിലിൽ കഴിയേണ്ടിവന്ന രതീഷിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. ഇതിനിടെ, 2020 ൽ കാര്യങ്ങൾ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും അയാൾ വെളിപ്പെടുത്തി.
ഇതോടെ വർഷങ്ങള്‍ക്ക് ശേഷം രതീഷിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങൾ രതീഷിനെ മാനസികവും ശാരീരികവുമായി തകർത്തിരുന്നുവെന്ന് കുടുംബം പറയുന്നു. മോഷണക്കേസിൽ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകർന്നിരുന്നുവെന്നും പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണവും കാര്യക്ഷമമായി നടക്കുന്നില്ലന്നും കുടുംബം ആരോപിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)