കോടീശ്വരന്‍ മരിച്ചെന്ന് ഔദ്യോഗികമായി കോടതി; റഷ്യയില്‍ യുവതിക്കൊപ്പം താമസിക്കുന്നതായി സംശയം

അന്വേഷണം പരാജയപ്പെട്ടത്തോടെ 2021-ല്‍ ഹോബ് മരിച്ചതായി ജര്‍മനിയിലെ കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കോടീശ്വരന്‍ മരിച്ചെന്ന് ഔദ്യോഗികമായി കോടതി; റഷ്യയില്‍ യുവതിക്കൊപ്പം താമസിക്കുന്നതായി സംശയം

ബെര്‍ലിന്‍: മരിച്ചെന്ന് കരുതിയ കോടീശ്വരനായ വ്യവസായി കാള്‍ എറിവന്‍ ഹോബ് റഷ്യയില്‍ മറ്റൊരു യുവതിക്കൊപ്പം താമസിക്കുന്നതായി സംശയം. 2018-ല്‍ സ്‌കീയിങ് പരിശീലനത്തിനിടെ കാണാതാവുകയും. പിന്നീട് മരിച്ചതായി കോടതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്ത ജര്‍മന്‍-യുഎസ് വ്യവസായി കാള്‍ എറിവന്‍ ഹോബാണ് റഷ്യയിലെ മോസ്‌കോയില്‍ ജീവനോടെയുണ്ടെന്നാണ് സംശയിക്കുന്നത്.

ജര്‍മന്‍ മാധ്യമമായ 'ആര്‍ ടി എല്‍' ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 'ആര്‍ ടി എല്‍' നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം നാടകമാണെന്നും അദ്ദേഹം ജീവനോടെയുണ്ടെന്നും അവകാശപ്പെടുന്നത്. ജര്‍മനിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ടെംഗല്‍മന്‍ ഗ്രൂപ്പിന്റെ ഉടമയായിരുന്നു കാള്‍ എറിവന്‍ ഹോബ്. ഏകദേശം 75,000-ലേറെ ജീവനക്കാരുള്ള കമ്പനിയാണിത്. ഭാര്യയും രണ്ടുകുട്ടികളുമുള്ള ഹോബിന്റെ തിരോധാനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരന്‍ ക്രിസ്റ്റിന്‍ കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.

2018 ഏപ്രിലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍വെച്ചാണ് ഹോബിനെ കാണാതാക്കുന്നത്. സ്‌കീമോ റേസിങ്ങിനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയ ഇദ്ദേഹത്തെ പരിശീലനത്തിനിടെ കാണാതാവുകയായിരുന്നു. അഞ്ച് ഹെലികോപ്റ്ററുകളിലായി തിരച്ചിൽ നടത്തിയെങ്കിലും ഹോബിനെ കണ്ടെത്താനായില്ല. അന്വേഷണം പരാജയപ്പെട്ടത്തോടെ 2021-ല്‍ ഹോബ് മരിച്ചതായി ജര്‍മനിയിലെ കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹോബിന്റെ തിരോധാനം ഉള്‍പ്പെടെ എല്ലാം നാടകമാണെന്നാണ് 'ആര്‍ ടി എല്‍' നടത്തിയ അന്വേഷണത്തില്‍ അവകാശപ്പെടുന്നത്. മരിച്ചെന്ന് കരുതിയ ഹോബ് മോസ്‌കോയില്‍ വെറോണിക്ക എര്‍മിലോവ എന്ന സ്ത്രീക്കൊപ്പം താമസിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണാതായതിന്റെ മൂന്നുദിവസത്തിനുള്ളില്‍ 13 തവണ ഹോബ് വെറോണിക്കയെ ഫോണില്‍ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ ഫോണ്‍വിളികള്‍ മണിക്കുറുകൾ നിണ്ടാതായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 44-കാരിയായ വെറോണിക്ക റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഒരു ഇവന്റ് ഏജന്‍സി നടത്തുന്നയാളാണ്. സ്‌കീയിങ്, ഹൈക്കിങ് ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതാണ് ഏജന്‍സിയുടെ ജോലി. 2008 ജൂലായില്‍ മോസ്‌കോയിലും സോച്ചിയിലും രണ്ടുപേരും ഏതാനും ദിവസങ്ങള്‍ തങ്ങിയിരുന്നതായും. 2009 മേയില്‍ ഇരുവരും ഒരേ ട്രെയിനില്‍ മോസ്‌കോയില്‍നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് യാത്രചെയ്തായും കണ്ടെത്തലുകളുണ്ട്.സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഹോബ് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്നും നിഗമനമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com