കൊച്ചി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ വാദപ്രതിവാദ കമൻ്റുകൾ നിറയുന്നു. കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ത് പോസ്റ്റിട്ടാലും കമൻ്റ് ബോക്സിൽ ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും എത്തുകയാണ്. കഴിഞ്ഞദിവസം റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കുമെന്ന പ്രഖ്യാപനം കെ സുരേന്ദ്രന്‍ നടത്തുന്നത്.
വയനാട്ടുകാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതാണോയെന്നും മനുഷ്യരെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കണമെന്നുമാണ് പ്രധാന വിമര്‍ശനം. വയനാട്ടുകാര്‍ നേരിടുന്ന വന്യ മൃഗശല്യത്തിന് എതിരെയോ മെഡിക്കല്‍ കോളിനെക്കുറിച്ചോ സംസാരിക്കാതെ പേരുമാറ്റുന്നതിലാണ് ബിജെപിക്ക് തിടുക്കമെന്ന് മറ്റൊരാള്‍ ചൂണ്ടികാട്ടി. ഇവിടുത്തെ മതസൗഹാര്‍ദം ഇല്ലാതാക്കാന്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് കെ സുരേന്ദ്രന്റെ ഈ നീക്കമെന്നും അഭിപ്രായമുണ്ട്.
പരിഹാസ കമന്റുകളും കളിയാക്കലുകളും കമന്റ് ബോക്‌സ് നിറയുന്നുണ്ട്. 'മഞ്ചേശ്വരം വട്ടം കഴിഞ്ഞു. ഇനി ബത്തേരി വട്ടം കേരളത്തില്‍ അങ്ങോളമിങ്ങോളം വട്ടം വാങ്ങിക്കൂട്ടി സുരേട്ടന്‍'
'പേര് മാറ്റലും പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കലും മാത്രമാണ് ബിജെപി വികസനം....'
'വയനാട്ടിലുള്ള ഞങ്ങള്‍ കാത്തിരിക്കുന്നു ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അങ്ങയെ തോല്പിക്കാന്‍... ജയ് ജയ് ഭാരത് മാതാ ജയ് ജയ് മാതാ ഭാരത് മാതാ...'
'ഇലക്ഷന്‍ റിസള്‍ട് വരുമ്പോള്‍. നിന്റെ പേര് ' 'പുജേന്ദ്രന്‍ ' എന്ന് മാറ്റും.' എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
അതേസമയം ' ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു എന്ന് വിക്കിപീഡിയയില്‍ പറയുന്നുണ്ട്. എങ്കിലും സുരേന്ദ്രന്റെ അഭിപ്രായത്തിന് ശേഷം വിക്കിപീഡിയയില്‍ തിരുത്തല്‍ വരുത്തിയതായും കാണുന്നുണ്ട് . തിരുത്തല്‍ എന്താണെന്ന് പൂര്‍ണ്ണമായും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിശോധിക്കണം.' എന്നും ചിലര്‍ കമന്റ് ചെയ്തു.