കല്പറ്റ: വെറ്ററിനറി സര്‍വ്വകലാശാലയിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമായി മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റൽ മുറി സന്ദർശിച്ച് പിതാവ് ജയപ്രകാശ്. സിദ്ധാര്‍ത്ഥനെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഹോസ്റ്റലും സിദ്ധാര്‍ത്ഥന്‍ താമസിച്ചിരുന്ന മുറിയും സിദ്ധാർഥനെ അതിക്രൂരമായി പീഡിപ്പിച്ച നടുത്തളവും ജയപ്രകാശ് ഇന്നലെ സന്ദർശിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയാണു ടി സിദ്ദീഖ് എംഎൽഎയ്ക്കൊപ്പം ജയപ്രകാശ് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തിയത്. മുറികൾ പൊലീസ് സീൽ ചെയ്തുവെന്നു ചൂണ്ടിക്കാട്ടി അധികൃതർ തടഞ്ഞെങ്കിലും എംഎൽഎ കർശനമായി ആവശ്യപ്പെട്ടപ്പോൾ ഹോസ്റ്റലിന്റെ പ്രധാന കവാടം തുറന്നു നൽകുകയായിരുന്നു. മകന്റെ കട്ടിലിൽ ഇരിക്കുകയും ഹോസ്റ്റൽ കാണുകയും ചെയ്ത അദ്ദേഹം എന്റെ മകനെ ഇത്രയും ദിവസം മുറിയിലിട്ടും പാറപ്പുറത്തും അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേയെന്ന് കോളജ് അധികൃതരോട് ചോദിച്ചു.
‘ഇവിടെ വച്ചല്ലേ എന്റെ മകനെ നിങ്ങൾ കൊന്നുകഴുവേറ്റിയത്. ഈ ബാൽക്കണിയിൽ നിങ്ങളെല്ലാം ആ ക്രൂരത നോക്കിക്കൊണ്ടുനിൽക്കുകയല്ലായിരുന്നോ. ഈ സ്ഥലം എനിക്കൊന്നു കാണണമായിരുന്നു. അതിനു വേണ്ടി മാത്രമാണു ഞാൻ ഇത്രയും ദൂരം വന്നത് ' എന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് പരിശീലനം കിട്ടിയ എസ്എഫ്ഐ തീവ്രവാദികളാണ് എന്റെ മോനെ കൊന്നത്. അതിനു കൂട്ടുനിന്ന പെൺകുട്ടികളെയുൾപ്പെടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നും ജയപ്രകാശ് കൂട്ടി ചേർത്തു.