തൃശ്ശൂർ: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്ന സംഭവത്തിൽ റിമാന്റ് റിപ്പോർട്ട് പുറത്ത്. പ്രതി ഒഡീഷ ഖഞ്ജം സ്വദേശി രജനീകാന്ത് രണജിത്ത് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളിയതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് മൂലം കോച്ചിൽ ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന വിനോദ് ഫൈൻ അടക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് വിനോദിനെ പ്രതി ട്രെയിനിൽ നിന്ന് മനപൂർവ്വം പുറത്തേക്ക് തള്ളിയിട്ടത് എന്ന് റിമാന്റ് റിപ്പോർട്ടിൽ വ്യതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഐപിസി 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എസ്11 കോച്ചില്‍വെച്ചാണ് സംഭവം നടന്നത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.
റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി ഇവര്‍ തര്‍ക്കത്തിലായി. വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തള്ളിയിടുകയായിരുന്നു. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്.