'അത് ഗുരുതരമായ കേസാണ്, കെജ്‌രിവാളിനെ പിന്നെ പൂവിട്ട് പൂജിക്കണോ': പ്രതികരിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കെജ്‌രിവാളിന്റേത് ഗുരുതരമായ കേസാണ്. അഴിമതി കാണിച്ചാൽ അയാളെ പൂവിട്ട പൂജിക്കണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
അഴിമതിക്കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കും. ബിജെപിക്ക് ഒരു ഇരട്ടത്താപ്പുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയനും വി ഡി സതീശനുമെതിരെയും അദ്ദേഹം പ്രതികരിച്ചു. സിഎംആര്‍എല്‍ മാസപ്പടി കേസിൽ വി ഡി സതീശൻ ഒത്തു കളിച്ചു. കേസ് അന്വേഷണം ശരിയായി നടക്കേണ്ട എന്നാണോ വി ഡി സതീശൻ പറയുന്നത്. അഴിമതിക്കേസുകളിൽ കുടുങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് വേവലാതി എന്തിനാണ്. എല്ലാ കേസിലും ശരിയായ നിലയിൽ അന്വേഷണം മുന്നോട്ടു കൊണ്ട് പോകും. കേരളത്തിലും വ്യത്യാസം ഉണ്ടാകില്ല. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്ന് പറയും, ചെയ്യുമ്പോൾ അയ്യോ വിളിച്ച് വരുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.