ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ ജീവന് ഭീഷണിയെന്ന് ആരോപണവുമായി ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്ത്. കെജ്‌രിവാളിനെതിരെ തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് ആയിട്ടില്ലെന്നും കേന്ദ്രസർക്കാർ എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്നുവെന്നും സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. അറസ്റ്റിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നും കെജ്‌രിവാളിനോട് ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആം ആദ്മി പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നത്? ആംആദ്മി പാർട്ടി ഓഫീസ് ഒരു പട്ടാളക്യാമ്പ് പോലെയായി മാറ്റി. മെട്രോ സ്റ്റേഷൻ വരെ അടച്ചുവെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാണിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബം വീട്ടുതടങ്കലിലെന്ന് ദില്ലി മന്ത്രി ഗോപാൽ റായി ആരോപിച്ചു. കുടുംബത്തെ കാണുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുടുംബത്തെ കാണാൻ എഎപി നേതാക്കളെ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.
അരവിന്ദ് കെജ്‌രിവാൾ ഒരു മുഖ്യമന്ത്രി മാത്രമല്ല, വലിയ ആശയമാണെന്ന് മന്ത്രി അതിഷി മർലേന വ്യക്തമാക്കി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിന് ഇ ഡി കസ്റ്റഡിയിൽ ആര് സുരക്ഷയൊരുക്കുമെന്നും അതിഷി ചോദിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. ആം ആദ്മി ഓഫീസിനടുത്ത ITO മെട്രോ സ്റ്റേഷനാണ് അടച്ചത്. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധം കണക്കിലെടുത്താണ് ദില്ലിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഇ ഡി ആസ്ഥാനത്തും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപി ആസ്ഥാനത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം നടത്തുമെന്ന് എഎപി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ വിവിധയിടങ്ങളിൽ കേന്ദ്ര സേനയെ വിന്യസിച്ചു. അരവിന്ദ് കെജ്‍രിവാളിന്റെ വസതിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. ആംആദ്മി പാർട്ടി ഓഫീസിലേക്കുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ട്.