കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ നിർണ്ണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ. കേസിലെ പ്രതി മുജീബ് റഹ്മാൻ്റെ കൊലനടത്തുന്നതിന് മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിന് തുമ്പായത്. ഹെൽമെറ്റ് ധരിച്ചാണ് മുജീബ് റഹ്മാൻ ബൈക്കോടിച്ചിരുന്നത്. കൊലപാതകം നടക്കുന്നതിന് മുൻപ് ഇയാളുടെ പാൻ്റ് മടക്കിവെച്ച നിലയിലായിരുന്നു, നനഞ്ഞിട്ടുമില്ലായിരുന്നു. എന്നാൽ കൊലപാതകം നടത്തിയ ശേഷം തിരികെ പോകുമ്പോൾ മുജീബിൻ്റെ പാൻ്റിൽ നനവുള്ളതായും പാൻ്റിൻ്റെ മടക്കഴിഞ്ഞതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവുകളാവും.
കൊല്ലപ്പെട്ട അനു ചുവന്ന ബൈക്കിൽ കയറി പോകുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊലപാതകത്തിന് മുൻപും ശേഷവും ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ മുജീബ് റഹ്മാനെ കേസിൽ നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് അപേക്ഷ നൽകിയിരുന്നു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയാക്കി. ചോദ്യം ചെയ്ത ശേഷം കണ്ണൂർ, കൊണ്ടോട്ടി, വാളൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് എത്തിക്കും. കേസിൽ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുജീബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
വാളൂര്‍ സ്വദേശി അനു(26)വാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. അതിക്രൂരമായാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.
മാര്‍ച്ച് 11നാണ് അനുവിനെ കാണാതായത്. തിങ്കളാഴ്ച രാവിലെ തൻ്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. പിന്നീട് ചൊവ്വാഴ്ച തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അര്‍ദ്ധനഗ്നമായാണ് കിടന്നിരുന്നത്. മൃതദേഹത്തിലെ ആഭരണങ്ങളും കാണാതായിരുന്നു. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ, മുട്ടുവരെ മാത്രം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അനുവിന്റേത് കൊലപാതകമാണെന്ന സംശയമുയര്‍ന്നതിന് പിന്നാലെ സംഭവ സമയം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കുറ്റകൃത്യം നടത്തിയ സമയത്ത് മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോളാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് മട്ടന്നൂര്‍ ഉള്ള ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഒരു സ്ഥലത്തും ഹെല്‍മറ്റ് അഴിക്കാതെ സിസിടിവി ക്യാമറകളില്‍ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെല്‍മറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടില്‍ മുജീബ് തിരിച്ചെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.