ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ തന്നെ മത്സരിക്കും. സുധാകരൻ മത്സരിക്കണമെന്ന് തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, അന്തിമതീരുമാനം രാഹുൽ ഗാന്ധിയ്ക്ക് വിട്ടു. ആലപ്പുഴ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. നേതാക്കൾ എഐസിസി ആസ്ഥാനത്ത് തന്നെ തുടരുകയാണ്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും.
ആലപ്പുഴ, വയനാട് മണ്ഡലങ്ങളുടെ കാര്യത്തിലാണ് ഇനി അന്തിമ തീരുമാനം വരാനുള്ളത്. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണെങ്കിലും പാര്‍ട്ടി ഉത്തരവാദിത്തം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്. രാജസ്ഥാനിൽ നിന്നും രാജ്യസഭാ എം പിയായ കെ സി വേണുഗോപാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ സാഹചര്യവും കോൺഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമുദായിക സമവാക്യം പരിഗണിച്ച് ഒരു സ്ഥാനാര്‍ത്ഥിയാകും ആലപ്പുഴയില്‍ എത്തുക. എ എ ഷുക്കൂർ, മുഹമ്മദ് ഷിയാസ്, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കേരളത്തിന്റെ ചര്‍ച്ചകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദില്ലിയില്‍ ഉണ്ട്.
വയനാടിനൊപ്പം രാഹുല്‍ ഗാന്ധി അമേഠി കൂടി തിരഞ്ഞെടുത്തേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. തര്‍ക്കങ്ങള്‍ ഇല്ലാത്തതും സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതുമായ മണ്ഡലങ്ങള്‍ ആദ്യം പ്രഖ്യാപിക്കും.