നരേന്ദ്രമോദി ശക്തന്‍, എന്റെ പരാതി എഐസിസി ചവറ്റുകൊട്ടയിലെറിഞ്ഞു: പത്മജ വേണുഗോപാല്‍

എത്രമാത്രം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവും.
നരേന്ദ്രമോദി ശക്തന്‍, എന്റെ പരാതി എഐസിസി ചവറ്റുകൊട്ടയിലെറിഞ്ഞു: പത്മജ വേണുഗോപാല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനായ നേതാവാണെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ചവറ്റുകൊട്ടയിലേക്ക് പോയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപി പ്രവേശത്തിന് പിന്നാലെയാണ് പ്രതികരണം.

'ആദ്യമായാണ് പാര്‍ട്ടി മാറുന്നത്. കോണ്‍ഗ്രസില്‍ സന്തോഷവതിയായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായിരുന്നില്ല. എനിക്ക് സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മികച്ച നേതൃത്വം ഇല്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്നുകഴിയുന്നു. മോദിജി ശക്തനായ നേതാവാണ്.' പത്മജ വേണുഗോപാല്‍ പറഞ്ഞു.

'തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് ആരാണെന്ന് കൃത്യമായി അറിയാം. എന്റെ പരാതി ചവറ്റുകൊട്ടയില്‍ പോയി. എന്നെ തോല്‍പ്പിച്ചയാളെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിര്‍ത്തി. അവിടെയും ജോലി ചെയ്യാന്‍ കഴിയാതെയായി. എന്നെ വല്ലാതെ ദ്രോഹിച്ചു. തൃശൂരില്‍ പോലും പോകാന്‍ കഴിയാതെ ആയി. രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു. മോദിജിയുടെ രാഷ്ട്രീയം ആകര്‍ഷിച്ചു.' എന്നും പത്മജ പറഞ്ഞു.

ജനിച്ചത് കോണ്‍ഗ്രസിലാണ്. എത്രമാത്രം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവും. മത്സരിക്കാന്‍ സീറ്റ് തന്ന പാര്‍ട്ടി തന്നെ തോല്‍പ്പിച്ചുവെന്നും പത്മജ ആരോപിച്ചു.

പത്മജ ബിജെപിയില്‍ പോകുന്നതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ടി വിയില്‍ ഇരുന്ന് നേതാവായ ആള്‍ ആണ്. അദ്ദേഹം തന്നോട് സംസാരിക്കേണ്ടതില്ലെന്നും പത്മജ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com