കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കോളേജിലെ എസ്എഫ്ഐക്കാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സീനിയർ വിദ്യാർത്ഥിനി രംഗത്ത്. കോളേജിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ. അവര്‍ അത് ഭീഷണികൊണ്ടും ഏകാധിപത്യം കൊണ്ടും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും നിര്‍ത്തിയിട്ടുള്ളതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയോടും തനിക്ക് പ്രത്യേകിച്ച് ചായ്‌വില്ല. സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. എസ്എഫ്‌ഐയില്‍ നിന്ന് താന്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളാണെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ അവസാനവര്‍ഷ ഇന്റേണ്‍ഷിപ്പ് വിദ്യാർത്ഥി പറഞ്ഞു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് എസ്എഫ്‌ഐയുടെ യൂണിറ്റ് മെമ്പേഴ്‌സ് ക്ലാസില്‍ വന്നു. പൂരിപ്പിക്കണമെന്നാവശ്യപ്പെട്ട് മെമ്പര്‍ഷിപ്പ് സ്ലിപ് കയ്യില്‍ തന്നു. എല്ലാവരും പൂരിപ്പിക്കുകയും ചെയ്തു. ഈ കാംപസില്‍ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൊടി നാട്ടാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു ഭീഷണി സ്വരത്തിലായിരുന്നു പറഞ്ഞത്. ഏക ജനാധിപത്യ പ്രസ്ഥാനമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമല്ലേയെന്ന് ചോദിക്കുമ്പോള്‍ കാരണം പറഞ്ഞത് വെറ്ററിനറി കമ്മ്യൂണിറ്റി എന്ന് പറയുന്നത് വളരെ ചെറുതാണ്. അതുകൊണ്ട് തന്നെ നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് നല്ലത് എന്നായിരുന്നു. കെഎസ്‌യു, എംഎസ്എഫ് പോലുള്ള സംഘടനകള്‍ വന്നാല്‍ ഇവിടെ വര്‍ഗീയത വളരുമെന്നും പറഞ്ഞിരുന്നതായി വിദ്യാർത്ഥിനി പറഞ്ഞു.
' പല സാഹചര്യത്തിലും ഇവിടത്തെ എസ്എഫ്‌ഐയുമായി പല അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അത് പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു പ്രശ്‌നത്തില്‍ അവിടത്തെ അസിസ്റ്റന്റ് വാര്‍ഡന്‍ തികച്ചും സത്യസന്ധമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ ഞങ്ങളുടെ പേരില്‍ ഒറു ഡിഫമേഷന്‍ കേസ് ഫയൽ ചെയതു. യഥാർത്ഥത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് അവരുടെ ഫ്രെണ്ടായ പൊലീസ് ഓഫീസറെ കൊണ്ട് വിളിച്ച് പറയിപ്പിക്കുകയായിരുന്നു. പറഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ ഓഫീസര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ഇനി കാര്യങ്ങള്‍ ഒന്നും പുറത്തുപറയാന്‍ പാടില്ല, ഡിഫമേഷന്‍ കേസാണ്. ഞങ്ങള്‍ അനുഭവിച്ച സത്യസന്ധമായ അനുഭവങ്ങളാണ് ഞങ്ങള്‍ ഫേസ്ബുക്കിലൂടേയും സോഷ്യല്‍ മീഡിയയിലൂടെയും പറഞ്ഞത്.
അങ്ങനെ ഇരിക്കെ പൊലീസുകാരന്‍ ഭയങ്കരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. അത് റെക്കോര്‍ഡ് ചെയ്താണ് തിരിച്ച് പോന്നത്. അതിനു ശേഷം ശബ്ദരേഖ കോളേജിലുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ യൂണിറ്റിനേയും അറിയിച്ചിരുന്നു. അസിസ്റ്റന്‍ വാര്‍ഡന്റെ പേഴ്‌സണല്‍ ചോയിസാണ്, അതിനകത്ത് ഇടപെടാന്‍ പറ്റില്ലെന്നായിരുന്നു രണ്ട് കൂട്ടരുടേയും പ്രതികരണം. രണ്ടാം വര്‍ഷത്തില്‍ അവിടെ റാംഗിങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ബാച്ച് മുഴുവന്‍ കൂട്ടമായി ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചിട്ടുണ്ട്. അസിസ്റ്റന്റ് വാര്‍ഡന്റെ അടുത്ത് റിപ്പോർട്ട് ചെയ്ത സമയത്ത് വളരെ സാധരണമായ നിലയ്ക്ക് ഇതൊന്നും വലിയ കുഴപ്പമില്ലെന്നാണ് കേട്ടിട്ടുളളത്. ആ പരാതി അവിടെ നിന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്', വിദ്യാർത്ഥിനി പറഞ്ഞു.
'ഒന്നോ രണ്ടോ പേരാണെങ്കിലും ഞങ്ങളുടെ അനുഭവങ്ങളും വിലപ്പെട്ടതല്ലേ. നിങ്ങള്‍ കൂട്ടമായി പറയുന്നു ഇതൊന്നും ഇങ്ങനെയല്ല. ഞങ്ങളുടെ അനുഭവങ്ങള്‍ എന്താണ്. ഇതെല്ലാം ഇവിടെ വന്ന് പറയുന്നത് നീതിയ്ക്ക് വേണ്ടിയിട്ടല്ല. അനുഭവിക്കാനുള്ളത് അവിടെ നിന്നും അനുഭവിച്ചതാണ്. പക്ഷേ ഇത് എനിക്ക് പറയേണ്ട ഉത്തരവാദിത്തമുണ്ടെന്ന് വിചാരിക്കുന്നു' എന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. ഒരു എതിര്‍ അഭിപ്രായം പറയാന്‍ സാധിക്കാത്ത വിധം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമായ പ്രവര്‍ത്തനമാണ് കാംപസിനുള്ളില്‍ എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തെങ്കിലും എതിരഭിപ്രായം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ എല്ലാ രീതിയിലും ഇന്‍വാലിഡ് ചെയ്യാനും ടോര്‍ച്ചര്‍ ചെയ്യാനും ക്രെഡിബിലിറ്റി ഇല്ലാതാക്കാനും വേറെ എവിടെനിന്നും ഒരു സഹായം കിട്ടില്ലെന്നും ഉറപ്പാക്കാനും എസ്എഫ്‌ഐക്ക് എല്ലായ്പ്പോഴും പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് ഏക വിദ്യാര്‍ത്ഥി സംഘടനാ എന്ന് പറഞ്ഞ സംഗതി ഇത്രമാത്രം പ്രശ്‌നമാകുന്നതെന്നും വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു.