കൽപ്പറ്റ: ഡീനിനെയും വാർഡനെയും സസ്‌പെൻഡ് ചെയ്യാനുള്ള ഓർഡർ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് പൂക്കോട് വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ്. ആൻ്റി റാഗിങ് റിപ്പോർട്ട് കിട്ടുന്നത് രാത്രിയിലാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ചോദിച്ചില്ല. തൻ്റെ ഭാഗം കേട്ടില്ല. തന്നെ ഗവർണർക്ക് വിളിച്ചു വരുത്താമായിരുന്നു. അതും ചെയ്തില്ല. ഗവർണറുടെ നടപടിക്കെതിരെ കോടതിയിൽ പോകില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം, സംഭവം എങ്ങനെ വെറ്റിനറി സർവകലശാല അധികൃതർ അറിഞ്ഞില്ലെന്നാണ് ഗവർണർ ചോദിക്കുന്നത്. വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ക്രിമിനൽ ആക്രമണം ആണുണ്ടായതെന്നും പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ എസ്എഫ്ഐ-പിഎഫ്ഐ ബന്ധമുണ്ട്. ജുഡിഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.