തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താത്കാലിക വിസിമാരാണ് സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. സർക്കാരിനോട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ ഇതു നല്‍കാൻ തയ്യാറായിട്ടില്ല.
സർക്കാർ പ്രതിനിധികളെ നൽകാത്ത സാഹചര്യത്തിൽ വിസിമാരെ സ്വന്തം നിലയിൽ തീരുമാനിക്കാനാണ് ഗവര്‍ണ്ണറുടെ തീരുമാനം. ഗവര്‍ണറെ കുറ്റപ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ മറുപടി നല്‍കിയിരുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ നിയമസഭ ഭേദഗതി വരുത്തി. ഭേദഗതി അനുസരിച്ച് എക്സ് ഒഫിഷ്യോ ചാന്‍സലര്‍ ആയ ഗവര്‍ണ്ണര്‍ ആവില്ല പുതിയ ചാന്‍സലര്‍. വൈസ് ചാന്‍സലര്‍മാരുടെ നിയമന അധികാരം ഗവര്‍ണ്ണറില്‍ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാല്‍ നിയമ ഭേദഗതിക്ക് ഇതുവരെ അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്.
മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില്‍ സര്‍വകലാശാലകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കിയിരുന്നു. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.