ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കിയത് ചരിത്ര വിധി, സിപിഐഎം നിലപാട് കോടതി അംഗീകരിച്ചു; സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം. ഇലക്ടറല്‍ ബോണ്ട് അസാധുവാക്കിയതിനെ ചരിത്ര വിധിയെന്നാണ് സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിധി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
ആരാണ് പണം നല്‍കിയതെന്ന് ഉടന്‍ വ്യക്തമാകും. ഇതിനെന്താണ് തിരിച്ചു നല്‍കിയതെന്നും വ്യക്തമാകുമെന്ന് കരുതുന്നു. സിപിഐഎം മാത്രമാണ് ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാത്തത്. ഭൂരിഭാഗം ഇലക്ട്രല്‍ ബോണ്ടുകളും പോയത് ബിജെപിയിലേക്കാണ്. രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കാനാണ് ഇലക്ട്രല്‍ ബോണ്ട് കൊണ്ട് വന്നത്. ഇത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിച്ചുവെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.
ഇലക്ട്രല്‍ ബോണ്ടില്‍ വിവരങ്ങള്‍ നല്‍കാത്തത് ഭരണഘടനാ ലംഘനമാണെന്നാണ് ഇലക്ട്രല്‍ ബോണ്ട് അസാധുവാക്കി സുപ്രീംകോടതി വ്യക്തമാക്കിയത്. പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന എത്രയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ട്രല്‍ ബോണ്ട്. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനാവില്ല. സംഭാവന നല്‍ക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനം കൂടുമെന്നും കോടതി വ്യക്തമാക്കി. ഇലക്ട്രല്‍ ബോണ്ടുകള്‍ക്കെതിരായ സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ്.
സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടികളില്‍ സ്വാധീനവും ഉന്നത ബന്ധവുമുണ്ടാകും. ഇത് നയ തീരുമാനങ്ങളെ ബാധിക്കും. രാഷ്ട്രീയ സംഭാവനയ്ക്ക് സ്വകാര്യത അവകാശം ബാധകമല്ല. അറിയാനുള്ള അവകാശം രാഷ്ട്രീയ സംഭാവനകള്‍ക്കും ബാധകമാണ്. കള്ളപ്പണം നിയന്ത്രിക്കാന്‍ ഇലക്ട്രല്‍ ബോണ്ട് മാത്രമല്ല ഉപാധി. കള്ളപ്പണ നിയന്ത്രണത്തിന് വേണ്ടി അറിയാനുള്ള അവകാശം ലംഘിക്കാനാവില്ല. അജ്ഞാത ഇലക്ട്രല്‍ ബോണ്ട് അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു.