മാനന്തവാടി: വയനാട് പടമലയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസറെ തടഞ്ഞുവെച്ചാണ് നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. അജീഷിന്റെ സംസ്കാര ചടങ്ങിലേക്ക് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പോലും എത്താത്തതിലും ജനരോഷമുണ്ട്. ഒരു റീത്ത് പോലും വെക്കാനുള്ള മനസ്സാക്ഷി വനംവകുപ്പിന് ഇല്ലേ എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.
'സംസ്കാര ചടങ്ങിലേക്ക് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പോലും എത്തിയില്ല. ഒരു റീത്ത് പോലും വെക്കാൻ വന്നില്ല. മനസ്സാക്ഷി മരവിച്ച വകുപ്പായി വനംവകുപ്പ് മാറി. മനസ്സാക്ഷി ഉണ്ടാക്കാനുള്ള പ്രവർത്തനം നിയമലംഘനത്തിലൂടെയാണെങ്കിൽ അങ്ങനെ നടത്താൻ ഞങ്ങൾക്ക് അറിയാം. സിസിഎഫ് പൊട്ടന്യായങ്ങൾ നിരത്തുന്നു. വലിയ കുടിയേറ്റ മേഖലയായ മണ്ണുണ്ടിയിലേക്ക് ആനയെത്തി എന്ന് പറയുമ്പോൾ ഞങ്ങൾക്ക് ആശങ്കയുണ്ട്. നിങ്ങളെപ്പോലെയുള്ള ചാനലുകൾ ചെയ്ത സേവനം പോലും വനംവകുപ്പ് ചെയ്തില്ല. വനംവകുപ്പിന്റെ ധൂർത്താണ് ഇവിടെ കാണുന്നത്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ആദിവാസികളടക്കം അമ്പും വില്ലും എടുത്ത് അവരെ നേരിടും. ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണിത്. കർണാടകയിലേക്ക് ആനയെ കടത്തിക്കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും'. ജനങ്ങള്‍ പറഞ്ഞു. നിരവധിപ്പേരാണ് പ്രതിഷേധത്തിൽ പങ്കുചേരാനായി സ്ഥലത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ലെന്നാണ് തീരുമാനം. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിംഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് ലഭിക്കുന്ന വിവരം.