മാനന്തവാടി: വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് ആനയെ മയക്കു വെടി വയ്ക്കാൻ സാധിച്ചില്ല. മൂടൽ മഞ്ഞു തടസമായതിനെത്തുടർന്ന് ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു എന്നും സിസിഎഫും ഡിഎഫ്ഒയും മാധ്യമങ്ങളോട് പറഞ്ഞു.
ആന ഇപ്പോൾ മണ്ണുണ്ടികുന്ന് മേഖലയിലാണുള്ളത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. ആനയെ പിടികൂടാനായി 13 അംഗ സ്പെഷ്യൽ സ്ക്വാഡിനെ നിയമിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ വളഞ്ഞിരുന്നു. വെറ്റിനറി സംഘവും ഒപ്പമുണ്ട്. നാല് കുംകിയാനകളാണ് മോഴയാനയെ തളക്കുന്നതിനായി എത്തിയത്. മയക്കുവെടി വച്ച് പിടികൂടി ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ, പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയത് വലിയ വെല്ലുവിളിയായെന്നാണ് ലഭിക്കുന്ന വിവരം. ചെമ്പകപ്പാറ ഭാഗത്തുനിന്ന് ആന മണ്ണുണ്ടി ഭാഗത്തേക്ക് പോവുകയായിരുന്നു. നാട്ടുകാർ മടങ്ങിപ്പോയ ദൗത്യസംഘത്തെ തടയുന്ന സാഹചര്യവുമുണ്ടായി. വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. ഒടുവിൽ സേനയുടെ അഞ്ച് യൂണിറ്റ് ഇന്ന് പടമല, മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിൽ പട്രോളിങ് നടത്തുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചത്.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷാണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ബേലൂര്‍ മാഗ്ന. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.