മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടം കാടു കയറി നശിക്കുന്നു. പത്ത് വർഷം മുമ്പ് രണ്ടര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മൾട്ടി ഡിസിപ്ലിനറി മ്യൂസിയത്തിന്റെ കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. പണിപൂർത്തിയായി വർഷങ്ങളായെങ്കിലും പ്രവർത്തനത്തിനായി കെട്ടിടം ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ആദ്യമായി നിർമ്മിച്ച മൾട്ടി ഡിസിപ്ലിനറി മ്യൂസിയമാണ് കാലിക്കറ്റ് സർവകലാശാലയിലേത്. തെരുവ് നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് ഇപ്പോൾ കെട്ടിടം. പണി പൂർത്തിയായ കെട്ടിടത്തിന് ചോർച്ചയുണ്ടായപ്പോൾ 40 ലക്ഷം രൂപ ചെലവിട്ട് മേൽക്കൂര നിർമ്മിച്ചു. എട്ട് ലക്ഷത്തിന്റെ പുൽത്തകിടിയുണ്ടാക്കി മനോഹരമാക്കുകയും ചെയ്തു. പഠന- ഗവേഷണ- പ്രദർശന കേന്ദ്രമായി പ്രവർത്തിക്കേണ്ട കെട്ടിടത്തിന്റെ പരിസരങ്ങളിൽ വാഴയും മരച്ചീനിയും ചേമ്പുമാണ് ഇപ്പോൾ കൃഷി.
പഠനം, ഗവേഷണം എന്നിവക്ക് പുറമേ മലബാർ മേഖലയുടെ സാമൂഹിക-സാംസ്കാരിക-ജൈവ വൈവിധ്യം, ചരിത്രം എന്നിവയെ കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആഴത്തിലുള്ള പഠനമായിരുന്നു മ്യൂസിയത്തിലൂടെ ലക്ഷ്യം വച്ചത്. ഇതിനുള്ളിൽ തന്നെയുള്ള ബഷീർ ചെയറിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും പൊടി പിടിച്ച് കിടക്കുകയാണ്.