കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ ഭക്ഷണ വിതരണ സേവനം ആരംഭിക്കുമെന്ന് സ്വിഗ്ഗി. ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും മികച്ച പ്രാദേശിക റസ്റ്റോറന്റുകളിൽ നിന്നുളള ഭക്ഷണ ലഭ്യത ഉറപ്പാക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. ഇതോടെ ലക്ഷദ്വീപി ഓൺലൈൻ ഭക്ഷ്യ വിതരണം ആരംഭിക്കുന്ന ആദ്യത്തെ പ്ലാറ്റ്ഫോമാകും സ്വിഗ്ഗി.
ആദ്യ ഓർഡറുകൾക്ക് സൗജന്യ ഡെലിവറി, 100 രൂപ വരെയുളള ഓർഡറുകൾക്ക് 50 ശതമാനം കിഴിവ് തുടങ്ങിയ പ്രത്യേക ലോഞ്ച് ഓഫറുകൾ ഉണ്ടാകും. തികച്ചും പരിസ്ഥിതി സൗഹൃദമായ രീതിയിലായിരിക്കും ഭക്ഷ്യ വിതരണം. എല്ലാ ഡെലിവറികളും സൈക്കിളിലായിരിക്കും നടത്തുക. ദ്വീപിന്റെ മനോഹാരിത നിലനിർത്താനാണ് നടപടി.
സ്വിഗ്ഗി ഡെലിവറി ആരംഭിക്കുന്നതോടെ പ്രാദേശിക റസ്റ്റോറന്റുകളുടെ ശാക്തീകരണത്തിന് അവസരമൊരുങ്ങും. ദ്വീപിലെ റസ്റ്റോറന്റുകളായ എഎഫ്സി ഫ്രൈഡ് ചിക്കൻ, സിറ്റി ഹോട്ടൽ, മുബാറക് ഹോട്ടൽ എന്നിവയുമായി സ്വിഗ്ഗി സഹകരിച്ചിട്ടുണ്ട്. 'ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സൗകര്യങ്ങൾ എത്തിക്കാൻ സ്വിഗ്ഗി ശ്രമിച്ചിട്ടുണ്ട്. ഈ വിപുലീകരണത്തെ സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു. ലക്ഷദ്വീപിലെ ആദ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി സേവനമായി സ്വിഗ്ഗി മാറി,' സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ് പ്ലെയിസ് നാഷനല്‍ ബിസിനസ് ഹെഡ് സിദ്ധാര്‍ഥ് ബക്കൂ പറഞ്ഞു.
അഗത്തി ദ്വീപിൽ സ്വിഗ്ഗി ആരംഭിക്കുന്നതിലൂടെ ഒരു പാചക വിപ്ലവത്തിനാണ് തുടക്കമിടുന്നത്. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എഎഫ്സി ഹോട്ടലുടമ മുഹമ്മദ് ഹംലെർഷ പറഞ്ഞു. ഇത് ഭക്ഷണം വീട്ടുപടിക്കൽ എത്തിക്കുന്നു. ഇത് തങ്ങളുടെ ഡെലിവറി അനുഭവം ഉയർത്തുമെന്നും മുഹമ്മദ് ഹംലെർഷ കൂട്ടിച്ചേർത്തു.