പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെ. നിതീഷ് ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേരുന്ന ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് പിന്നാലെ എൻഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നാലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കും.
മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് തന്നെ തുടരും. ജെഡിയു മുൻ ദേശീയ അധ്യക്ഷൻ ലല്ലൻ സിംഗിൻ്റെ നേതൃത്വത്തിൽ ഒരു വിഭഗത്തിന് എൻഡിഎ പ്രവേശനത്തോട് അതൃപ്തിയുണ്ട്. ജെഡിയുവിൽ എന്തെങ്കിലും പൊട്ടിത്തെറി ഉണ്ടായാൽ കോൺഗ്രസ് എംഎൽഎമാരെ ഒപ്പം നിർത്താൻ ബിജെപി നീക്കം നടത്തുന്നുണ്ട്. ചില കോൺഗ്രസ് എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം ആർജെഡി നേതൃയോഗം ചർച്ച ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. എംഎൽഎമാരുടെ നീക്കം അറിയുകയാണ് യോഗം കൊണ്ട് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.
ബിഹാറിൻ്റെ ചുമതലയുള്ള വിനോദ് താവ്ടെ പങ്കെടുക്കുന്ന ബിജെപിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും വൈകിട്ട് ചേരും. പുതിയ സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും എന്ന വാർത്തകൾക്കിടെ ബിഹാറിൽ 22 ഐഎഎസ് ഉദ്യോഗസ്ഥരെയും 79 ഐപിഎസ് ഉദ്യോഗസ്ഥരെയും 45 സംസ്ഥാന സർവീസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റി.