തിരുവനന്തപുരം: മോഡൽ ചോദ്യപേപ്പറിന് പത്തുരൂപ ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ചോദ്യപേപ്പറിനുള്ള ഫീസ് പിരിവ് നേരത്തെ തന്നെ ഉണ്ടെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഫീസ് ഈടാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. 'അബ്ദുറബ്ബ് ആയിരുന്നു അന്ന് വിദ്യാഭ്യാസമന്ത്രി. വിവാദത്തിൽ അബ്ദുറബ്ബ് സർക്കാരിനെ കളിയാക്കുകയാണ്.
സ്വന്തം ഒപ്പിട്ട ഉത്തരവ് മറന്നുകൊണ്ടാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മറവി രോഗം ബാധിച്ചോ എന്ന് സംശയമുണ്ട്. അബ്ദുറബ്ബിന്റെ കാലത്തേത് പോലെ ടെസ്റ്റ് ബുക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. കെഎസ്‌യു പ്രവർത്തകർ സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിലാണ്. കുട്ടികൾ പരീക്ഷ എഴുതട്ടെ, അവരെ ശല്യം ചെയ്യരുത്', മന്ത്രി വിമർശിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമില്ലാതെ അവധി നൽകിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അവധി കൊടുക്കാനുള്ള തീരുമാനം സർക്കാരിന് മാത്രമാണെന്ന് പറഞ്ഞ മന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും പ്രതികരിച്ചു. വിഷയം സർക്കാർ ഗൗരവമായി കാണുന്നു. റിപ്പോർട്ട് ഉടൻ ലഭിക്കും.
കർശന നടപടി സ്വീകരിക്കുമെന്നും ഓരോരുത്തർക്കും ഓരോ ഗവണ്മെന്റ് ആകാനുള്ള അവകാശം ഇല്ലെന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കത്ത് നൽകിയിട്ടാണ് അവധി നൽകിയതെന്ന വിശദീകരണത്തിൽ ഹെഡ്മാസ്റ്റർക്ക് ശമ്പളം നൽകുന്നത് ബിജെപി ഓഫീസിൽ നിന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരാണ് ശമ്പളം നൽകുന്നത്. അത് മറക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി ഓർമിപ്പിച്ചു. മൊറയൂർ സ്‌കൂളിലെ അരി കടത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്റ്റോക്ക് എടുത്ത് കണക്ക് നൽകാൻ നിർദേശം കൊടുത്തിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രതികരിച്ചു.