തിരുവനന്തപുരം: സിപിഐഎം നേതാക്കൾക്ക് പരോക്ഷ മറുപടി നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഈ കണക്ക് പറഞ്ഞു എന്ന് കരുതി തന്നെ കൊല്ലാൻ ആരും നടക്കേണ്ട. മനപ്പൂർവം തന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. താൻ നല്ല ഈശ്വര വിശ്വാസിയാണ് അതുകൊണ്ട് പറഞ്ഞതൊക്കെ സത്യമാണെന്ന് തെളിയുമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. മറ്റ് സംസ്ഥാനത്തേക്കാൾ കേരളത്തിൽ വാഹന രജിസ്ട്രേഷൻ ടാക്സ് കൂടുതലാണെന്ന പരാമർശത്തിന് പിന്നാലെയായിരുന്നു സിപിഐഎം നേതാക്കളുടെ പേരെടുത്ത് പറയാതെയുള്ള ഗണേഷ് കുമാറിന്‍റെ പരാമർശം.
'എന്നെ ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ വിരോധമില്ല, ഉപദ്രവിച്ചോളുക. ചില ആളുകൾക്ക് എന്നെ ഉപദ്രവിക്കാൻ ഉദ്ദേശമുണ്ട്. എന്തിനാണെന്ന് അറിയില്ല. ഒരു ദ്രോഹവും ചെയ്തില്ല. വല്ലപ്പോഴും സത്യം പറയും. സത്യമേ പറയാറുള്ളൂ. അത് തെളിയിക്കേണ്ട ആവശ്യമില്ല. ഞാൻ ഒരു ദൈവ വിശ്വാസിയാണ്. ദൈവത്തിന് മുന്നിൽ തെളിയും' - ഗണേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ ബി ഗണേഷ് കുമാറിനെതിരെ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു വി കെ പ്രശാന്ത് രംഗത്തെത്തിയത്. ഇടത് സർക്കാരിന്റെ നയമാണ് ഇലക്ട്രിക് ബസ്സുകളെന്നും അത് ഒഴിവാക്കാനാകില്ലെന്നുമായിരുന്നു വി കെ പ്രശാന്തിന്റെ വാക്കുകൾ.
ഇതിനിടെ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സിന്റെ ലാഭ നഷ്ടക്കണക്കുകളടക്കമുള്ള കാര്യങ്ങളിൽ ഗതാഗതമന്ത്രി ഗണേഷ് കുമാർ വിശദ റിപ്പോർട്ട് തേടി. പ്രതിദിന കണക്കുകൾ പരിശോധിക്കും. റൂട്ടുകൾ പുനക്രമീകരിച്ചേക്കും യാത്ര നിരക്ക് വർദ്ധിപ്പിക്കും. കുറഞ്ഞ നിരക്ക് 10 രൂപ നിലനിർത്തും. ഇ- ബസ്സുകളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് നടപടി.