അയോധ്യ പ്രതിഷ്ഠയിൽ സന്തോഷമറിയിച്ച് നടിയും സംവിധായകയുമായ രേവതി. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നു. രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി ഒരു നവ്യാനുഭവമായിരുന്നുവെന്നും ഇങ്ങനെയൊരു ഭാഗം തനിക്കുള്ളിലുണ്ടെന്ന് അറിയുമായിരുന്നില്ലെന്നും താനൊരു വിശ്വാസിയാണെന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
മതേതര ഇന്ത്യയെന്ന ആശയമാണ് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എന്നാൽ രാമൻ അയോധ്യയിലേയ്ക്ക് മടങ്ങിവന്നത് താനുൾപ്പടെയുള്ള വിശ്വാസികളുടെ ഉള്ളിൽ കാര്യങ്ങളെ മാറ്റിമറിച്ചുവെന്നും രേവതി പറഞ്ഞു.
''ഇന്നലെ മറക്കാൻ കഴിയാത്ത ദിവസമായിരുന്നു. ഇതുവരെ ഇല്ലാത്ത ഒരു ഭാവം എനിക്കുണ്ടെന്ന് രാംലല്ലയുടെ വശ്യമായ മുഖം ബോധ്യപ്പെടുത്തി. എന്നിൽ അത് ആവേശവും അങ്ങേയറ്റ ആനന്ദവും സൃഷ്ടിച്ചു.
ഹിന്ദുവായി ജനിച്ചതുകൊണ്ട് നമ്മൾ വിശ്വാസത്തെ വിശ്വാസത്തെ മറച്ചുപിടിച്ചുവെന്നത് അത്ഭുതകരമാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു. മതേതര ഇന്ത്യയെയാണ് നാം ആഗ്രഹിച്ചത്, വിശ്വാസത്തെ സ്വകാര്യമാക്കി. എല്ലാവരും അങ്ങനെയാവണം. ശ്രീരാമൻ്റെ തിരിച്ചുവരവ് പലരിലും മാറ്റങ്ങൾ വരുത്തി. ആദ്യമായാവണം വിശ്വാസികളെന്ന് നാം ഉറക്കെ പറഞ്ഞു. ജയ് ശ്രീരാം,' രേവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചും മലയാള സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ആഷിഖ് അബു, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി, കമൽ കെ എം, കനി കുസൃതി, ദിവ്യ പ്രഭ, രാജേഷ് മാധവൻ തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനാ ആമുഖം പങ്കുവെച്ചത്.