അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മലയാള സിനിമാ പ്രവർത്തകർ. ആഷിഖ് അബു, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ജിയോ ബേബി, കമൽ കെ എം, കനി കുസൃതി, ദിവ്യ പ്രഭ, രാജേഷ് മാധവൻ തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനാ ആമുഖം പങ്കുവെച്ചത്.
'നമ്മുടെ ഇന്ത്യ' എന്ന അടിക്കുറിപ്പോടെ പാർവതി ചിത്രം പങ്കുവെച്ചപ്പോൾ 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് ചിത്രത്തിന് റിമ കല്ലിങ്കൽ പോസ്റ്റിന് ക്യാപ്‌ഷൻ നൽകിയത്. ഇരുവരുടെയും പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേർ 'ജയ് ശ്രീറാം' എന്ന് കമന്റ് ചെയ്തിട്ടുണ്ട്. തമിഴ് താരം ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. 121 ആചാര്യന്മാർ ചേർന്ന് രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ചടങ്ങുകൾക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്തു.
അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയിൽ തീർത്തതാണ് രാംലല്ല.
പുതിയ കാലചക്രത്തിൻ്റെ ഉദയമെന്നും ഇതിഹാസം രചിച്ചിരിക്കുകയാണെന്നുമാണ് പ്രതിഷ്ഠാ ചടങ്ങിന് ശേഷം മോദി പ്രതികരിച്ചത്. രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ്. വൈകിട്ട് വീടുകളിൽ വിളക്ക് കത്തിക്കണം. രാമ ക്ഷേത്രങ്ങളിൽ ദർശനം നടത്താനായത് പുണ്യമാണ്. രാമൻ നീതിയും നിത്യതയുമാണെന്നും മോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതിനെ പരോക്ഷമായി വിമർശിച്ചിരുന്നു. മതപരമായ ചടങ്ങ് സർക്കാർ പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മതവും രാഷ്ട്രീയവും തമ്മിലെ വേർതിരിവ് നേർത്ത് വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.