മലപ്പുറം: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് പാണക്കാട് മുഈനലി തങ്ങൾക്കെതിരെയുളള വധഭീഷണിയിൽ പൊലീസ് നടപടി വേഗത്തിലാക്കണമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കുറ്റവാളിക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. നിലവിൽ ഈ വ്യക്തിക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ലീഗിന്റെ നിലപാട് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും സലാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തനിക്ക് ഭീഷണി സന്ദേശമയച്ച റാഫി പുതിയകടവ് മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധമുള്ള ആളാണെന്ന് മുഈനലി തങ്ങൾ ആരോപിച്ചിരുന്നു. ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ പ്രതി ചേർത്താണ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് മുഈനലി തങ്ങൾ പറയുന്നത്. ' എല്ലാ രേഖകളും പൊലീസിന് നൽകി. റാഫി പുതിയകടവിൽ തന്നെയാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിയുടെ കാരണം അറിയില്ല. കേസുമായി മുന്നോട്ട് പോകും. റാഫിയുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കട്ടെ', അദ്ദേഹം പ്രതികരിച്ചു.
നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യാവിഷൻ ആക്രമണക്കേസിലും റാഫി പുതിയകടവ് പ്രതിയാണ്.