പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ അധിക്ഷേപത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. സഭാ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നീക്കിയതായി കാതോലിക്കാ ബാവാ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെയാണ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തുക. ഒരു പുരോഹിതനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിൽനിന്ന് ഉണ്ടായതെന്ന് വിമർശനം ഉയർന്നു.
ഓർത്തഡോക്സ് സഭ പത്തനംതിട്ട നിലയ്ക്കൽ ഭദ്രാസനാധിപനെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ വിശദീകരണം തേടിയിരുന്നു. മോശം പരാമർശം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നം നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സഭയിലെ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിനെ വിമർശിച്ച ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. വിഷയത്തിൽ സഭയുടെ പ്രധാന ചുമതലയിലുള്ള കോനാട്ട് അച്ചന് താൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും തന്റെ പേരിൽ ഒരു കൽപ്പന ഇറക്കേണ്ട ആവശ്യം നിലയ്ക്കൽ ഭദ്രാസനാധിപന് ഇല്ലെന്നുമായിരുന്നു ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ. നിലയ്ക്കൽ ഭദ്രാസനാധിപന്റെ കൽപ്പനയ്ക്ക് മറുപടി നൽകാൻ മനസ്സില്ലെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.