തിരുവനന്തപുരം: സിപിഐഎമ്മിലെ പുകഴ്ത്തുപാട്ടുകളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. താൽപര്യവും സ്നേഹവും കൊണ്ടാണ് ജനങ്ങൾ നേതാക്കളെക്കുറിച്ച് പാട്ടും കവിതയും നാടകവും എഴുതുന്നത്. മഹത് വ്യക്തികളെക്കുറിച്ച് വികാരത്തിൻ്റെ ഭാഗമായി ജനങ്ങൾ കവിതയെഴുതും. ശരിയും തെറ്റും ജനങ്ങൾ തിരിച്ചറിയും. പക്ഷേ പാർട്ടി ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യതിചലിക്കാറില്ലെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. 'പി ജെ ആർമി' പാർട്ടിയെ ദ്രോഹിക്കാൻ ഇറങ്ങിയവരുടേതാണെന്നും പി ജയരാജൻ വ്യക്തമാക്കി. പി ജെ ആർമി എന്ന സംഘടനയില്ലെന്ന് വ്യക്തമാക്കിയ ഇപി ജയരാജൻ ആരെങ്കിലും അങ്ങനെയൊന്ന് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പിതൃത്വം പി ജയരാജൻ ഏറ്റെടുത്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഇടുക്കിയിലേക്ക് ഗവർണർക്ക് പോകാൻ അവകാശമുണ്ടെന്നപോലെ ഇടുക്കിയിലെ ജനങ്ങൾക്ക് സമരം നടത്താനുള്ള അവകാശമുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിൽ ഭൂപ്രശ്നവും കാർഷിക പ്രശ്നവും ഏറ്റവും കൂടുതലായി നിൽക്കുന്ന ജില്ല ഇടുക്കിയാണ്. കർഷകർ പ്രയാസമനുഭവിക്കുകയാണ്. ഇതിന് പരിഹാരം കാണാനാണ് കേരള സർക്കാർ നിയമം പാസാക്കിയത്.
എന്നാലിതിന് ഗവർണർ അംഗീകാരം കൊടുത്തില്ല. ഭൂപ്രശ്നം പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കർഷക സമരം. ന്യായമായ സമരമാണ്. കർഷകരുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള സമരം കൂടിയാണ്. നിയമം എന്തിനാണിങ്ങനെ തടഞ്ഞുവയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.