തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് എന്തുകൊണ്ട് മുന്നോട്ട് പോയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി പറഞ്ഞ കാര്യത്തിൽ എന്തുകൊണ്ട് നടപടിയുണ്ടായില്ല. രാജ്യദ്രോഹ പ്രവർത്തനമാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
മോദിയും പിണറായിയും ഭായി ഭായിയാണ്. പിണറായി വിജയനെ സഹായിക്കാൻ മോദിക്ക് മടിയില്ല. അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങി. മുഖ്യമന്ത്രിയിലേക്ക് എന്തുകൊണ്ട് അന്വേഷണം എത്തിയില്ലെന്നും ചെന്നിത്തല ചോദിച്ചു. മോദിയും പിണറായിയും തമ്മിൽ കൂട്ടുകെട്ടാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് പുറത്തുവന്നുകഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടും. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പുറത്ത് ചർച്ച ചെയ്യില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടന്ന മഹിളാ മോർച്ചയുടെ മഹിളാ സംഗമത്തിൽ സംസാരിക്കുമ്പോഴായിരുന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പരാമർശം. . ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ഇതോടെയാണ് കേസ് വീണ്ടും ചർച്ചയായത്.
പ്രധാനമന്ത്രിയുടെ പരാമർശനത്തിനെതിരെ സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെത് അതീവ ഗുരുതരമായ വെളിപ്പെടുത്തലാണെന്നായിരുന്നു മുന്‍ മന്ത്രി എ കെ ബാലന്‍റെ പ്രതികരണം. അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണകടത്ത് നടന്നതെന്ന് പ്രധാനമന്ത്രി പറയണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെയും ഇ പി ജയരാജൻ വിമർശിച്ചു. പ്രധാനമന്ത്രി കേരളത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. കേരളത്തിലെ ജനങ്ങളെയാകെ അവഹേളിച്ചുകൊണ്ട് സംസാരിച്ചു. അത് നടത്താൻ പാടില്ലായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.