തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസിൽ ഒളിവിൽ പോയ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചതായും പൊലിസ് വ്യക്തമാക്കി. ഷഹാനയുടെ ഭർത്താവ് നൗഫലിന്റെ സഹോദര ഭാര്യയുടെ കുടുംബമാണ് പ്രതികളെ ഒളിവിൽ പോകാൻ സഹായം ചെയ്തതെന്നാണ് പൊലീസ് നിഗമനം.
നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നൗഫലിനും മാതാവിനുമെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഷഹാനയുടെ ആത്മഹത്യാ വിവരം അറിഞ്ഞ ഉടനെ ഒന്നര വയസ്സുള്ള കുഞ്ഞിനെ തിരിച്ച് ഏൽപ്പിക്കാൻ ഏർപ്പാട് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു നൗഫലും മാതാവും. തിരുവനന്തപുരം കടക്കലുള്ള നൗഫലിന്റെ സഹോദര ഭാര്യയുടെ വീട്ടിൽ നിന്നാണ് വാഹനവും ഫോണും കണ്ടെടുത്തത്. ഷഹാനയെ ഭര്‍തൃമാതാവ് ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ഷഹാനയുടെ മുഖത്ത് പരുക്കുകള്‍ പറ്റിയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഷഹാനയുടെയും നൗഫലിന്റെയും വിവാഹം.