വയനാട്: കണ്ണൂരില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്നും മാവോയിസ്റ്റ് പോസ്റ്റർ. വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റ് നേതാവ് ലക്ഷ്മിയെന്ന കവിത നവംബര്‍ 13ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് കത്തിൽ പറയുന്നു.
നവംബർ 13 ന് രാവിലെ 9.50ന് അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരിപ്പ്കുറ്റിയിലെ കബനി ദളത്തിന്റെ ക്യാമ്പ് വളഞ്ഞ് തണ്ടർബോൾട്ട് ആക്രമിച്ചു എന്നാണ് കത്തിൽ പറയുന്നത്. ചെറുത്ത് നിൽപ്പിനിടെ കവിതയ്ക്ക് വെടിയേറ്റെന്നും പിന്നീട് ചികിത്സക്കിടെ രക്തസാക്ഷിത്വം വരിച്ചുമെന്നാണ് കത്തിൽ പറയുന്നത്. കവിതയുടെ ഭൗതിക ശരീരം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ട എല്ലാ ബഹുമതികളോടും കൂടി പശ്ചിമഘട്ടത്തിൽ സംസ്കരിച്ചുവെന്നും കത്തില്‍ പറയുന്നു.
കബനി ദളത്തിന്റെ മുൻ കമാൻഡർ ആയിരുന്ന ലക്ഷ്മി എന്ന കവിത കൊല്ലപ്പെടുമ്പോൾ കബനി ഏരിയ സെക്രട്ടറി ആയിരുന്നെന്നും കത്തിൽ പറയുന്നു. കവിതയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യാൻ ഒരുങ്ങണമെന്നും കത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ആന്ധ്രാപ്രദേശിലെ റായൽ സീമ സ്വദേശിനിയാണ് കവിതയെന്നും കത്തിൽ സൂചനയുണ്ട്.