കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ കോൺഗ്രസ് ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്ന് കെ മുരളീധരന്‍. ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായിട്ട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാർട്ടിയുടെ വികാരം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെസിയെ അറിയിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.
സിപിഐഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. എല്ലാവരുടെയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂ എന്നും കെ മുരളീധരൻ പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ക്ഷേത്രമതിലുകൾക്കുള്ളിലല്ല, ദരിദ്ര നാരായണന്മാർക്കിടയിലാണ് ഗാന്ധിജി രാമനെ തേടിയതെന്നും ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നുവെന്നുമായിരുന്നു ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. കേരള കൗമുദിയിൽ എഴുതിയ ലേഖനത്തിലാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി പറഞ്ഞു. മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും ബൃന്ദാ കാരാട്ടും വ്യക്തമാക്കിയിരുന്നു.