തിരുവനന്തപുരം: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്ഷേത്രമതിലുകൾക്കുള്ളിലല്ല, ദരിദ്ര നാരായണന്മാർക്കിടയിലാണ് ഗാന്ധിജി രാമനെ തേടിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കേരള കൗമുദിയിൽ എഴുതിയ ലേഖനത്തിലാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്.
പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി പറഞ്ഞു. മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കില്ലെന്നും ബൃന്ദാ കാരാട്ടും വ്യക്തമാക്കിയിരുന്നു.