തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തും. വൈകിട്ട് 6.30നാണ് തിരിച്ചെത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തിൽ നിന്ന് രാജ് ഭവനിലേക്കുള്ള യാത്രയിൽ കനത്ത സുരക്ഷ ഒരുക്കും. നാളെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനാരിക്കെ ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം. ഇതേ തുടർന്നാണ് പഴുതടച്ച സുരക്ഷ ഒരുക്കുന്നത്. എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐയുടെ നിലപാട്.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഇരുവരുടെയും രാജി ഗവർണർ അംഗീകരിച്ചതായി പൊതുഭരണ വകുപ്പ് അറിയിക്കുകയും ചെയ്തു. 29 ന് സത്യപ്രതിജ്ഞ നടക്കും. കെ ബി ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി സ്ഥാനം ലഭിച്ചതോടെ സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ. ഇപ്പോൾ ലഭിക്കുന്ന വകുപ്പിന് പുറമേയാണ് സിനിമ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിയാകുമ്പോൾ ഔദ്യോഗിക വസതി വേണ്ടെന്ന് ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.