മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐയെ വിമർശിച്ച് എംഎസ്എഫ്. ഗവർണർ നോമിനേറ്റ് ചെയ്ത എസ്എഫ്ഐയുടെ രണ്ട് സെനറ്റ് അംഗങ്ങൾ രാജിവെക്കുമോ എന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ചോദിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സമരം നടത്തുന്നു. ഈ സമരം ആത്മാർത്ഥമാണെങ്കിൽ ഗവർണർ നോമിനേറ്റ് ചെയ്ത നാല് വിദ്യാർത്ഥി പ്രതിനിധികളിൽ പട്ടാമ്പി എസ്എൻജിസി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി സ്നേഹയും, ഗുരുവായൂരപ്പൻ കോളേജിലെ അശ്വിൻ രാജ് എന്നീ രണ്ട് അംഗങ്ങൾ എബിവിപിയാണ്. മടപ്പള്ളി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി സിയാനയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ അനുഷയും എസ്എഫ്ഐ നേതാക്കളുമാണ്. ഈ രണ്ട് എസ്എഫ്ഐ അംഗങ്ങൾ രാജി വെക്കാൻ തയ്യാറുണ്ടോ എന്ന് പി കെ നവാസ് ചോദിച്ചു.
ഗവർണർ നൽകിയ 18 പേരുടെ ലിസ്റ്റിൽ രണ്ട് എബിവിപി ഉൾപ്പെടെ നാല് സംഘപരിവാർ ഉണ്ട് എന്നപോലെ തന്നെ സർക്കാർ നൽകിയ 18 പേരുടെ ലിസ്റ്റിൽ 18 പേരും സിപിഐഎം നേതാക്കളാണ്. 18 സെനറ്റ് അംഗങ്ങളിൽ ഗവർണർ നാല് കാവി അംഗങ്ങളെ തിരുകി കയറ്റാൻ ശ്രമിച്ചാലും സർക്കാർ 18 ചുവപ്പൻ അംഗങ്ങളെ തിരുകി കയറ്റിയാലും രണ്ടും എതിർക്കപ്പെടേണ്ടതാണ്. സർവകലാശാലയുടെ അക്കാദമിക് നിലവാരം സംരക്ഷിക്കാനാണ് തങ്ങൾ ഈ സമരം ചെയ്യുന്നത് എന്ന് പറയുന്ന എസ്എഫ്ഐയോട്, തള്ളൊക്കെ കൊള്ളാം പക്ഷേ വിദ്യാർഥികൾ മണ്ടൻമാരല്ലെന്നും പി കെ നവാസ് പറഞ്ഞു.
ജൂൺ മാസം ഗവർണർക്ക് നോമിനേറ്റ് ചെയ്ത ആറ് സിൻഡിക്കേറ്റ് അംഗങ്ങളിൽ ആറ് പേരും സഖാക്കളാണ്. മാത്രമല്ല, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ലിജീഷ് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗങ്ങൾ കലീമുദ്ദീൻ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി രാഷ്ട്രീയ വത്ക്കരിച്ച സിൻഡിക്കേറ്റാണ് ഇപ്പോഴും കാലിക്കറ്റ് സർവകലാശാലയിലുള്ളതെന്നും പി കെ നവാസ് വ്യക്തമാക്കി.
എസ്എഫ്ഐ എന്തിന് സമരം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയൊള്ളൂ നാല് വിദ്യാർത്ഥി പ്രതിനിധിയെ ഗവർണർ നോമിനേറ്റ് ചെയ്തതിൽ രണ്ടെണ്ണമേ തങ്ങൾക്ക് കിട്ടിയിട്ടുള്ളൂ എന്നതാണെന്നും പി കെ നവാസ് വിമർശിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഗവർണറെ കുറിച്ച് പലതവണ എംഎസ്എഫ് പരാതി ഉന്നയിച്ചപ്പോൾ ഭായ്-ഭായ് കളിച്ചവർ ഇപ്പോ കളിക്കുന്ന സമര നാടകം തിരിച്ചറിയാൻ വിദ്യാർത്ഥി സമൂഹത്തിന് സാധിക്കുമെന്നും പി കെ നവാസ് കൂട്ടിച്ചേർത്തു.