മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ഗവർണർ. മലപ്പുറം എസ്പി അടക്കമുള്ളവരോട് ക്ഷുഭിതനായ ഗവർണർ നിർബന്ധപൂർവ്വം ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. 'ഗോ ബാക്ക് ഗവർണർ' അടക്കമുള്ള ബാനറുകളാണ് പൊലീസിനെക്കൊണ്ട് ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്.
ഗവർണർ വൈസ് ചാൻസിലറോടും കയർത്തു സംസാരിച്ചു. ഗവർണർ ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലർ കെഎം ജയരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചാൻസിലർ എത്തിയ ശേഷമാണ് ഗവർണർ അകത്തേക്ക് കയറിയത്. നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയർത്ത് പറഞ്ഞാണ് ഗവർണർ മടങ്ങിയത്.
കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍ നീക്കാന്‍ നിർദ്ദേശം നൽകിയത്.
ക്യാമ്പസിൽ ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല.
കേരളത്തിലെ സർവ്വകലാശാലയിൽ ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ, കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ഗവർണർ താമസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് അക്രമാസക്തമായി.
'ഗവർണർ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്പസിലുടനീളം ഗവർണർ ഗോ ബാക്ക് ബാനറുകളും എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വീണ്ടും ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രംഗത്തെത്തിയിരിക്കുകയാണ്.