'ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എസ്എഫ്ഐയ്ക്ക് അവകാശമുണ്ട്'; ഗവർണർക്കെതിരെ എ എൻ ഷംസീർ
കോഴിക്കോട്: ചരിത്രം അറിഞ്ഞിരുന്നുവെങ്കിൽ എസ്എഫ്ഐയെ ഗവർണർ ക്രിമിനലുകൾ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്ന് വിളിച്ചതിൽ ഗവർണർക്കെതിരെ സംസാരിക്കുകയായിരുന്നു എ എൻ ഷംസീർ.
എസ്എഫ്ഐ പ്രവർത്തകർക്ക് ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ്. ഗവർണർക്കെതിരെ എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധമാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എസ്എഫ്ഐയ്ക്ക് അവകാശമുണ്ടെന്നും അതിൻ്റെ സ്പിരിറ്റിൽ കണ്ടാൽ മതിയെന്നും ഷംസീർ പറഞ്ഞു.
കേരളത്തിലെ സർവ്വകലാശാലയിൽ ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ഗവർണർ താമസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇത് അക്രമാസക്തമായി. 'ഗവർണർ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്പസിലുടനീളം ഗവർണർ ഗോ ബാക്ക് ബാനറുകളും എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വീണ്ടും ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രംഗത്തെത്തിയിരിക്കുകയാണ്.